ചപ്പില

2019, മാർച്ച് 31, ഞായറാഴ്‌ച

മൗനമീ നൊമ്പരം..

കേശവേട്ടൻ എന്തുണ്ടെങ്കിലും മുൻകൂട്ടി പറയുമായിരുന്നു. ഉത്സവം, കല്യാണം, കുട്ടികളുടെ പാരന്റ്സ് മീറ്റിങ്ങ് - അവധിയായിരിക്കുമെന്ന് നേരത്തെ പറയാറുണ്ട്. അന്നത്തെ ദിവസം ഒരു കാരണവശാലും ലീവെടുക്കാൻ പാടില്ലെന്നാണ് എനിക്കുള്ള മൗന സന്ദേശം. അല്ലറ ചില്ലറ പ്രയാസങ്ങളും വിഷമങ്ങളും ഞങ്ങൾ പരസ്പരം പറഞ്ഞും പങ്കിട്ടും മൂന്നര വർഷത്തോളം ഒരോഫീസിൽ ജോലിയെടുത്തു. ആരോടെങ്കിലും ഒരിക്കൽ പോലും മുഖം കറുത്ത് ശബ്ദം കനപ്പിച്ച് കേശവേട്ടൻ സംസാരിക്കുന്നത് കണ്ടിട്ടേയില്ല, അങ്ങനെ ആവണമെന്ന് മനസിൽ ആഗ്രഹമുണ്ടെന്ന് ഞാനെത്ര വട്ടം അദ്ദേഹത്തോട് തന്നെ പറഞ്ഞിരിക്കുന്നു. രാവിലെ എട്ടര മണിയോടെ കേശവേട്ടൻ എന്നും ഓഫീസിൽ ഹാജർ.പ്രസന്നമായ ഒരു ദിനത്തിന്റെ തുടക്കം. ചെറു കുശലത്തിന്റെ അകമ്പടിയിൽ ഓരോരുത്തർക്കും സ്വാഗതം. പിന്നീട് ഓഫീസിനുള്ളിലെ ഏതു കാര്യത്തിലായാലും മുൻപന്തിയിൽ. രണ്ടു തവണയേ പോയിട്ടുള്ളൂ ,എങ്കിലും പുഴ അരഞ്ഞാണമിട്ട പച്ചപ്പിന്റെ നെടുംകുന്നിന്റെ പള്ളയിലെ പുതിയ വീടും ചുറ്റുവട്ടം മുഴുവനായും പരിചിതം. ഏതൊരാളെയും ഉൾക്കൊള്ളാനും സഹചാരിയാക്കാനുമുള്ള കേശവേട്ടന്റെ കർമ്മ കുശലതയുടെ ഫലം. കേശവേട്ടൻ വിളിച്ചാൽ ആരും മറുത്തു പറയില്ല. അത്രയ്ക്കുണ്ട് സ്നേഹവും കരുതലും. പോസ്റ്റാഫീസ്, ട്രഷറി, ബാങ്കുകൾ, സ്ഥിരമായി ഉച്ചഭക്ഷണം കഴിക്കുന്ന വനിതാ കാൻറീൻ, സ്ക്കൂൾ മതിലിന്റെ ഓരം പിടിച്ച് പോകുന്ന റോഡിലെ പതിവ് നടത്തം, മടക്കു കുട, ഓഫീസ് അറ്റന്റിന്റെ ദിനചര്യകളിൽ കേശവേട്ടന് ഒഴിവാക്കാനാവാത്ത ഇടങ്ങൾ .... അവിടങ്ങളിലെ പതിവുകാരുമൊത്തുള്ള സ്നേഹസംഭാഷണം, നാളെ കാണാമെന്ന യാത്രാമൊഴി. കേശവേട്ടൻ പോയി. ഇന്ന് രാവിലത്തെ ഗംഗാധരേട്ടന്റെ ഫോൺ കാൾ . വിശ്വസിക്കാനായില്ല. സുഖമില്ലെന്നോ മറ്റോ ആരും ഒന്നും പറയുകയുണ്ടായില്ലല്ലൊ എന്നുമോർത്തു. ഒരു വിവാഹച്ചടങ്ങിന് പോകാനിരിക്കയായിരുന്നു. രാവിലെ വീടിനടുത്ത സ്ഥലത്താണ് കുഴഞ്ഞു വീണത്. പൂടംകല്ല് ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. മോർച്ചറിയിലെ തണുപ്പിൽ വെള്ളപുതച്ച് പച്ചയിൽ വരയുള്ള കുപ്പായമിട്ട് കിടക്കുന്നതാ... മുഖത്ത് ഒരു ഭാവമാറ്റവുമില്ല. ഉറങ്ങുകയോ എന്നും തോന്നിപ്പോയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജേട്ടനും അംഗങ്ങളും ജീവനക്കാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമുണ്ട് അവിടവിടെയായി കൂടി നിന്ന് ഒതുക്കത്തിൽ സംസാരിക്കുകയാണ്. കേശവേട്ടാ എന്താണ് ഇനിയും പറയേണ്ടത്, ഒടുവിൽ ഒന്നും പറയാതെ പെട്ടെന്ന് പോയ്ക്കളഞ്ഞല്ലൊ.

2011, ജനുവരി 8, ശനിയാഴ്‌ച

കയ്യൂർ പുഴയിലെ തോണിയാത്ര

പച്ചപ്പിന്റെ കുളിർമ്മയുള്ള കാഴ്ചയാണ് ഇവിടെയെങ്ങും.പുഴയുടെ രണ്ടു വശത്തു നിന്നും ചരിഞ്ഞിറങ്ങുന്ന കുന്നുകൾക്കുമുണ്ട് മനസിനെ മോഹിപ്പിക്കുന്ന ചന്തം.കയ്യൂർ പുഴയിൽ ചിലയിടങ്ങളിൽ റോഡ് പാലം വന്നിട്ടുണ്ട്. എങ്കിലും മറ്റിടങ്ങളിൽ ചെറിയ തോണികളെ ആശ്രയിച്ചാണ് സാധാരണക്കാരന്റെ യാത്ര. കടത്ത് ജോലി ആണുങ്ങൾ മാത്രമല്ല ചെയ്യുന്നത് സ്ത്രീകളും ധൈര്യസമേതം രംഗത്ത് വന്നു കഴിഞ്ഞു

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

'ചക്കര'


'
തെങ്ങിൻ കള്ള് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചക്കര എന്ന വിശിഷ്ട ഭക്ഷണ പദാർഥത്തിന് നല്ല ഔഷധ ഗുണവും രുചിയും ഗുണമേന്മയുമുണ്ട്. ചെറുവത്തൂരിന്റെ തീരദേശ മേഖലയിൽ നിരവധി കുടുംബങ്ങൾ ഒരു കാലത്ത് ചക്കര നിർമ്മാണം കുടിൽ വ്യവസായമെന്ന നിലയിൽ കൊണ്ടു നടന്നിരുന്നു. ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ വഴിയാണ് ഇത് ദൂര നാടുകളിലേക്ക് എത്തിച്ചിരുന്നത്.അങ്ങനെ ചെറുവത്തൂർ സ്റ്റേഷൻ ചക്കര സ്റ്റേഷനായി അറിയപ്പെട്ടു.കാലം മാറി. കളള് ചെത്ത് നന്നെ കുറഞ്ഞു. ആളുകൾ ലാഭകരമായ തൊഴിൽ മേഖലകളിൽ കൂടു തേടിപ്പോയി. ചക്കര നിർമ്മാണം അല്പം ചില വീടുകളിൽ മാത്രമായി ഒതുങ്ങി.

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

വിഷ്ണുവിന്റെ സംഗീത ലോകം

 
വിഷ്ണുവിനെ ഈ നാട് ഹൃദയത്തോട് ചേർത്തു പിടിച്ച് അത്രമേൽ സ്നേഹിക്കുകയാണ്. സംഗീതമാണ് കുഞ്ഞുന്നാളിലേ വിഷ്ണുവിനെ പുറം ലോകവുമായി അടുപ്പിച്ചത്.നാട്ടിലെ അരവയർ പട്ടിണിക്കാരായ തൊഴിലാളികളും ബീഡി തെറുപ്പുകാരും വിഷ്ണുവിന്റെ പാട്ടിന്റെ ആദ്യ ആരാധകരായി. പതിയെ വിഷ്ണു വളർന്നു.വെള്ളിക്കോത്ത് വിഷ്ണു ഭട്ടായി. നിരവധി സംഗീതയാത്രകൾ ചരിത്രം കുറിച്ചു. മനുഷ്യ നൻമയുടെയും മതമൈത്രിയുടെയും പരസ്പര സൗഹാർദ്ദത്തിന്റെയും സന്ദേശം വഹിച്ചുള്ള സംഗീതയാത്രകൾ നാടും നഗരവും ഏറ്റെടുത്തു. ഇടയ്ക്ക് സിനിമയിലും ഒന്ന് എത്തി നോക്കി. വളരുമ്പോഴും വിഷ്ണു ഇതാ ഇവിടെത്തന്നെയുണ്ട് നമുക്കിടയിൽ ഒരു വ നാ യി.